ഞാന്‍

My photo
ഇരിട്ടി കണ്ണൂര്‍, കേരളം, India
Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

12 October 2013

സാധാരണക്കാരന്റെ ചില ജീവിത പ്രശ്നങ്ങൾ

ഇന്നത്തെ ചിന്താവിഷയം
വൈകിട്ട് ആറുമണിക്ക്  വായനശാലാ ഹാളിൽ
വിഷയം സാധാരണക്കാരന്റെ ചില  ജീവിത പ്രശ്നങ്ങൾ

ആന്റപ്പൻ
അനന്തേട്ടൻ
അബ്ദുക്ക
രാമൻ നായർ
ബാബു തോമാച്ചൻ
ഫിലോമിന സുലോചന തങ്കമ്മ
എല്ലാവരും വരണം

വൈകിട്ട് ആറു മണിക്ക്

ആന്റപ്പൻ അരകുപ്പി റമ്മിനായി
ബീവറേജ് ക്യൂവിൽ

അന്തിക്കൂലിക്കാശുമായി
അനന്തേട്ടൻ കള്ളുഷാപ്പിൽ

ചിട്ടിപിടിച്ച് ഒന്ന് ബാറിൽ പോണം
എന്ന ചിന്തയോടെ ബാബു ചിട്ടിക്കൂട്ടത്തിൽ ..

ഇസ്ക്കൂളിൽ പഠിക്കുന്ന മോളുടെ
നിക്കാഹ്  പ്രായം  തീരുമാനമാക്കാൻ
അബ്ദുക്ക മഹല്ല് യോഗത്തിൽ

സ്വർണ്ണപ്രശ്നത്തിനെന്തു
പിരിക്കേണ്ടിവരും എന്ന്   ചിന്തിച്ച്
രാമൻ നായര് അമ്പലക്കമ്മിറ്റിയിൽ

പള്ളികെട്ടിടത്തിനു
ഒരു കോടി വേണമെന്ന് ചിന്തിച്ച്
തോമാച്ചൻ ഇടവകയോഗത്തിൽ

ഫിലോമിന സുലോചന തങ്കമ്മ
സംഘം കഴിഞ്ഞുവന്നു സംഘമായി
ടി വി സീരിയലിനു മുൻപിൽ
അവരുടെ പിള്ളേര്
തല്ലുകൂടി വീട്ടുപറമ്പിൽ

ഒന്ന് ചിന്തിച്ചു നോക്കാൻ
ആരും വരാതിരുന്നതിനാൽ
സാധാരണക്കാരന്റെ ചില ജീവിത പ്രശ്നങ്ങൾ
അനാഥമായി വായന ശാലാഹാളിൽ
അങ്ങനെ അന്തിച്ചു നില്ക്കുകയാണ് ..


15 August 2013

ഗീതാഞ്ജലി (ഗീതം 59)_ടാഗോർ


നേരു,ഞാൻ അറിയുന്നൂ 
നിൻ സ്നേഹമല്ലാതൊന്നു-
മല്ലിതെൻ  ഹൃദയത്തിൻ  
നാഥനായ് നില്ക്കുന്നോനേ..

ഈയിലച്ചാർത്തിൽ നൃത്ത
മാടുന്ന ഹേമജ്വാല!
ഈ വാനിലലസമായ് 
നീന്തുന്ന മേഘമാല!
എൻ നെറ്റിത്തടത്തിൽ തൻ -
കുളിർമ പകർന്നെന്നും
വന്നുപോകുന്ന മന്ദ-
മാരുതനിതൊക്കെയും..

എന്റെ കണ്‍കളിൽ പുലർ
വെളിച്ചം നിറയുമ്പോൾ  
എന്നുടെ ഹൃദയം നിൻ 
സന്ദേശമറിയുന്നു

മേലെ നിന്നെൻ നേർക്കായി
നിന്മുഖം കുനിയുന്നൂ
നിന്റെ കണ്ണുകളെന്റെ
കണ്ണുമായിടയുന്നൂ ..

നാഥാ എൻ  ഹൃദയമോ 
നിൻപാദം  സ്പർശിക്കുന്നൂ!!...
________________________________________________ 
by Rabindranath Tagore (1861 - 1941) from Gitanjali, no. 59, published 1912
----------------------------------------------------------------------------
Yes, I know, this is nothing but thy love,
O beloved of my heart --
this golden light that dances upon the leaves, 
these idle clouds sailing across the sky, 
this passing breeze leaving 
its coolness upon my forehead.

The morning light has flooded my eyes --
this is thy message to my heart.
Thy face is bent from above, 
thy eyes look down on my eyes, 
and my heart has touched thy feet.

21 July 2013

മരണത്തെക്കുറിച്ച് ഒരു സുവിശേഷം






ആ നിമിഷത്തിൽ
ഭൂമിയിൽ  എവിടെയെങ്കിലും
അതിവിരസമാമൊരു   പകൽ അസ്തമിക്കും
മറ്റൊരിടത്തപ്പോൾ നിദ്രാരഹിതമാമൊരു രാത്രി
നിശബ്ദം പിൻവാങ്ങും .

എവിടെയോ
അവസാനത്തെ ഇലയും കൊഴിച്ചുകളഞ്ഞശേഷം
ശിശിരം വസന്തത്തിനു വഴിമാറും
ഗിരിശിഖരങ്ങളിൽ നിന്ന്
ഒരു ചെറുകാറ്റിന്റെ ചിറകിലേറി
മഞ്ഞുകാലം മാഞ്ഞുമാഞ്ഞു പോകും

ഏതോ ഒരു മരുഭൂമിയിൽ
എകാകിയാമൊരു  മരം
ആ നിമിഷത്തിൽ നിലംപതിക്കും
അവിടെ
അനാദിയാം മൌനം മാത്രം ബാക്കിയാകും
 
അജ്ഞാതമായൊരു  വനാന്തരത്തിൽ
അപ്പോൾ അനാഥമാമൊരു മഴ പെയ്യും
ഏറെക്കാലം വരണ്ടു കിടന്നൊരു നദി
പൊടുന്നനെ കരകവിഞ്ഞ്
ദു:ഖങ്ങളെയെല്ലാം ഒഴുക്കിക്കൊണ്ടു പോകും

ആർക്കും വേണ്ടാതെ പോയൊരു കവിത
ആ നിമിഷത്തിലും
കവിയുടെ ഹൃദയത്തിൽ അവശേഷിക്കും

ആ ഹൃദയത്തിൽ നിന്നും
പറന്നു പോയൊരു  പക്ഷി
എത്ര നിർമ്മലം എത്ര ചേതോഹരം
എത്ര മോക്ഷപ്രദായകം എന്നിങ്ങനെ
അപ്പോളും പാടിക്കൊണ്ടിരിക്കും

22 April 2013

ഗെറ്റുഗതര്‍




1
തീര്‍ത്തും സാധാരണമായ,

ചരിത്ര പ്രാധാന്യമോ സാമൂഹ്യപ്രസക്തിയോ 
ഒട്ടുമില്ലാത്ത എന്തോ ഒന്ന്

കവിതയെന്ന പേരില്‍
കഥയോ കടം കഥയോ
കഥയില്ലായ്മയോ ആയ
എന്തോ ഒന്ന്-

എഴുതാനാണ് തുനിയുന്നത്  എന്നറിയാമെങ്കിലും 
അതിനു എന്ത് പേരിടും എന്ന്
ഏറെ നേരം ആലോചിച്ചു ..

ഏകാന്തമായ

വരാന്തയെന്നോ
ആരവങ്ങള്‍ ഒഴിഞ്ഞ
കളി സ്ഥലം  എന്നോ
എഴുത്തുകള്‍ തെളിയാത്ത
ബ്ലാക്ക് ബോര്‍ഡ് എന്നോ
എഴുതിത്തീര്‍ന്നു  പോയൊരു
ചോക്കുകഷണം എന്നോ

അല്ലെങ്കില്‍ 

എഴുതുംമുന്‍പേ പരാജയപ്പെട്ടു പോയ
ഒരിക്കലും എഴുതപ്പെടാതെ പോയ
ഒരു പൊട്ട പ്രേമകവിതയെന്നോ

 ഏതു പേരും ആകാം.

അല്ലെങ്കില്‍ എല്ലാ പേരുകളും ആകാം ..

2

ഭൂതകാലത്തിലേക്കാണ്
കാറോടിച്ചു വരുന്നത്


കടല്‍ത്തീരത്തെവിടെയോ
അതെന്നെ  കാത്തു നില്‍ക്കുന്നു... 

എത്രയും വേഗം
അതില്‍  എത്തിച്ചേരണം എന്നുണ്ട്

എത്രയും വേഗം അതില്‍ നിന്നും

ഓടിയൊളിക്കണം എന്നുമുണ്ട് .

ഓരോ തിരിവിലും നിര്‍ത്തി

ഓരോ പുല്ലിനോടും പൂവിനോടും ചോദിച്ചു.

അതിലെത്തിച്ചേരാന്‍  ഏതു  വഴി ?

അതില്‍  നിന്നും രക്ഷപ്പെടാന്‍  ഏതു വഴി  ?

 3


വിളക്കിനു ആവശ്യത്തിന്

വെളിച്ചമില്ലെന്നു തോന്നി.
ശീതീകരണിയ്ക്ക് ആവശ്യ ത്തിലേറെ ശബ്ദമുണ്ടെന്നും .

എല്ലാവരും ഏറെ മിണ്ടുന്നുണ്ടെന്നു തോന്നി

ആരും ഒന്നും മിണ്ടുന്നില്ലെന്നും.

അഭ്രപാളിയില്‍ന്നിന്നും ഇറങ്ങിവന്ന

ഭരത് ചന്ദ്രന്മാര്‍ ചുറ്റും നിരന്നു
"ഓര്‍മ്മയുണ്ടോ ഈ മുഖം ?"

കൂട്ടരില്ലാതെ പിന്‍ ബഞ്ചില്‍

തനിച്ചിരുന്ന കുട്ടി
ആരോ ചൊല്ലിയ കവിത മാത്രം കേട്ടു

"ഓര്‍മ്മകളുണ്ടായിരിക്കണം

അല്ലെങ്കില്‍
ആതിര വരുന്നുവെന്നെങ്ങനെയറിഞ്ഞു നാം ?"*


" നീ എപ്പോള്‍ തിരിച്ചു പോകും ?"

ഞാന്‍  എപ്പോളെ  തിരിച്ചുപോയ്ക്കഴിഞ്ഞു ..


4


കഴുകിത്തുടച്ചു വച്ച ഈ സ്ഫടികപ്പാത്രം

ഒരിക്കലും ഒന്നും ആഹരിക്കുന്നില്ല .

പക്ഷെ
ഭോജ്യവസ്തുക്കള്‍ക്കായി എന്നും
കാത്തിരിക്കുന്നത് കൊണ്ടു മാത്രം 
അത് എല്ലാ വിശപ്പുകളുടെയും
പ്രതിനിധിയാകുന്നു 


വിളമ്പുകാരാ വിളമ്പുകാരാ

വിവരണാതീതമായ ഒരു വിശപ്പിനെ
ഞാനിതാ നീട്ടിപ്പിടിച്ചിരിക്കുന്നു

എന്തെല്ലാം ഓര്‍മ്മകളുണ്ട്

നിനക്കിന്നിതില്‍  വിളമ്പി നിറയ്ക്കാന്‍ ?


5.
ഇന്നിന്റെ  നിറമുള്ള
ചിത്രങ്ങളെടുക്കയാ-
ണെല്ലാവരും
ആ തണുത്ത മുറിക്കുള്ളില്‍ .

 പുറത്ത് വെയിലത്ത്
വന്നു നില്‍ക്കുമ്പോള്‍
എന്‍റെയുള്ളിന്റെയുള്ളില്‍
പക്ഷെ
പഴയ ചിത്രം  മാത്രം.

കറുപ്പും വെളുപ്പുമായ്‌
മങ്ങിയ നിഴലുകള്‍

ഭൂതകാലത്തിന്‍
ശുഷ്ക്കശാഖിയില്‍ നിന്നും
മഴവില്‍ച്ചിറകിലേറി
യോരോര്‍മ്മക്കിളിയതില്‍
പാറി വന്നിരിക്കുന്നതെനിക്കു  മാത്രം കാണാം ..

ഓര്‍മ്മയില്‍ ഒരിക്കലും
തെളിയാത്ത പോല്‍
പാറ്റ  തിന്നുതീര്‍ത്തിരിക്കുന്നൂ  എന്‍ മുഖം .

എത്ര പാറ്റകള്‍
എത്ര കാലങ്ങള്‍ തിന്നെന്നാലും
മായാതെ നില്‍ക്കുന്നല്ലോ നിന്‍ മുഖം ..

കടലില്‍ നിന്നും വീണ്ടും
ചുടു കാറ്റടിക്കുന്നു.

അകത്ത് മുറിക്കുള്ളില്‍
വിരുന്നു തുടരുന്നൂ

എത്ര ശബ്ദങ്ങള്‍!
പൊട്ടിച്ചിരികള്‍ കോലാഹലം!
എന്തുകൊണ്ടോ  നമുക്കു നടുവില്‍ മാത്രം മൌനം..

കട്ടിക്കണ്ണടവച്ച പട്ടുസാരിക്കാരീയി-
ന്നീ മധ്യവേനല്‍ച്ചൂടിന്‍ നടുവില്‍
നിന്നോടൊന്നും   പറയാനില്ലെങ്കിലും

സ്മരണാലയത്തിലെ
പട്ടുപാവാടക്കാരീ

ഈ ഓര്‍മ്മപ്പെരുന്നാള്‍ ദിനത്തില്‍

ഒരിക്കല്‍ പോലും  പറയാനാവാതെ
എന്നിടനെഞ്ചില്‍ എന്നേയ്ക്കുമായ്
ഉറച്ചുപോയൊരു വാക്കിന്‍ രൂപക്കൂടിനു  മുന്‍പില്‍ 
ഒരു മെഴുതിരി കൂടി കത്തിച്ചു
വീണ്ടും മുട്ടുകുത്താതെ വയ്യ

എന്‍റെ സ്നേഹമേ
എന്‍റെ സ്നേഹമേ
എന്നെമാത്രം
എന്നെമാത്രം
നീയറിയാഞ്ഞതെന്ത് ?

മരുഭൂവിലെ നിസ്സഹായമൌനമായ്എന്നെ
എന്നെ മാത്രം നീ ഉപേക്ഷിച്ചതെന്ത്?

6


വിരുന്നു തീരും മുന്‍പേ
ഇന്നും ഞാന്‍ മടങ്ങുന്നു

തിരികെപ്പോകുന്ന വഴിത്താര

ഒരു  വേദന കൂടി കാത്തു   വയ്ക്കുന്നു.

ഏറ്റവും ഉദാത്തമായ സ്നേഹം

ഒരിക്കലും ഉച്ചരിക്കപ്പെടാതെ പോയ ഒരു  വാക്കാണ്

എന്നും  പിന്തുടരുന്ന സ്മരണ

ഒരിക്കലും കേള്‍ക്കാതിരുന്ന ഒരീണവും ...

---------------

* എന്‍ എന്‍ കക്കാട് .. സഫലമീയാത്ര



10 December 2012

വല് മീകം



എഴുതിത്തീര്‍ത്ത്
അടിവരയിട്ടു.

ചിറകുകള്‍   വിരിച്ച് പക്ഷികളെ പോലെ
എല്ലാം ഇപ്പോള്‍ പറന്നു പോകുമെന്ന് നിനച്ചു .

ഇല്ല

തിളച്ചു തൂവുന്ന  കടലേ
ഉറക്കമില്ലാത്തൊരുടലേ
നക്ഷത്രങ്ങള്‍ നിറഞ്ഞതോ
കൊഴിഞ്ഞതോ ആയ ആകാശമേ
ഇടനെഞ്ചിലെ കാട്ടുതീയേ
കരിഞ്ഞു പോയ കാനനമേ
എന്നെല്ലാം കരഞ്ഞും

ഒരു ചുംബനം കൊണ്ട്
ഉടലാകെ പൂത്തൊരു  വാകമരമേ
ഒരു ഭൂതകാല രാത്രിയുടെ കൈതപ്പൂ മണമേ
മാറാല പുരണ്ടൊരു   മഞ്ചാടി ചെപ്പേ
എന്നെല്ലാം സ്മരിച്ചും

എല്ലാം  ഇപ്പോഴും
എന്റെ അരികെ തന്നെ!

വാതിലുകളെല്ലാം
അടഞ്ഞു കാണണം!

വിളക്കുകള്‍ എല്ലാം
അണഞ്ഞു കാണണം!

ചിറകുകള്‍ ഒതുക്കി
ഇനി  മൌനത്തിലേക്ക്‌  ചേക്കേറുക


എല്ലാമുള്ള ,
ഒന്നുമില്ലാത്ത
ഒരു  മൌനത്തിലല്ലാതെ
വാക്കുകള്‍ മറ്റെവിടെയാണ്  അവസാനിക്കുക!



11 November 2012

അതേ കടല്‍!!


അതേ തീരം,
വീണ്ടും അതേ തിര,
വീണ്ടും അതേ വിധം
ഒരു  സമുദ്ര സന്ധ്യയില്‍ !

അതേ മട്ടില്‍ 
ഒരു മുഷിഞ്ഞ പെണ്‍കുട്ടി 
അരികെ , ഓര്‍മ്മതന്‍ കടല വില്‍ക്കുന്നു !

അകമലിയാത്ത ശിലകളില്‍ തല്ലി
തിരപ്പെരുക്കങ്ങള്‍ വരുന്നു പോകുന്നു!

അതേ സിമന്റു ബെഞ്ച്‌ ,
അതേ കടല്‍പ്പരപ്പ-
തേവിധം ദൂരക്കടലില്‍ നൌകകള്‍ !

സ്മൃതിയാല്‍ 
സ്വപ്നത്താല്‍ 
പ്രണയത്താല്‍ നമ്മ-
ളെഴുതിയ ഗ്രന്ഥാവലികളൊക്കെയും 
ദ്രവിക്കും കാലത്തിന്‍ കടല്‍ കാറ്റിലെന്നു
പിരിയുമ്പോള്‍ അന്നു കരുതിയെങ്കിലും 
അറിയാനാവാത്ത മനോവ്യഥ പോലെ  -
അലകടല്‍ മുന്നില്‍ തിളച്ചു തൂവുമ്പോള്‍
നഖമുള്ളോരോര്‍മ്മപ്പറവയായ്  വന്നാ
പ്രണയമെന്തിനെന്‍ കരളില്‍ മാന്തുന്നൂ!

വിരഹരാഗത്തില്‍ വയലിന്‍ വായിച്ചു 
കടലിലേക്കാരോ നടന്നു പോകുന്നു.

അതേ സന്ധ്യ 
വീണ്ടുമതേ കടല്‍ 
ഇന്നും അലയൊടുങ്ങാതെ!
അലയൊടുങ്ങാതെ!!
1996

6 September 2012

മരിക്കുമ്പോള്‍ -ക്രിസ്റ്റീനാ റോസെറ്റി


മരിക്കുമ്പോള്‍
എന്റെ പ്രിയനേ, നീയപ്പോള്‍
എനിക്കായ് പാടൊല്ലാ വിഷാദ ഗാനങ്ങള്‍ !

നടാതിരിക്കുക തലയ്ക്കലായ്  റോസാ-
ചെടികളോ  ,നിഴല്‍ വിരിക്കും  സൈപ്രസോ !

അനുവദിക്കുക , മഴയാല്‍ മഞ്ഞിനാല്‍
നനയട്ടെയെന്മേല്‍ ഹരിത നാമ്പുകള്‍ !

സ്മരിക്കുക  നിന്റെ മനസ്സുപോലെ നീ  !
മറക്കുക   നിന്റെ മനസ്സുപോലെ നീ !


നിഴലിനെയെനിക്കറിയാനാവില്ല!
മഴപെയ്യുന്നതുമറിയാനാവില്ല!

അഗാധ വേദനാ ഭരിത പോല്‍ നിശാ-
ക്കിളി പാടുന്നതുമറിയാനാവില്ല !

ഉദയാസ്തമയ രഹിതമാം സന്ധ്യാ-
വെളിച്ചത്തില്‍, ഏതോ കിനാവു കാണുമ്പോള്‍
ചില നേരം ഞാനും സ്മരിച്ചേക്കാം! പിന്നെ
ചില നേരം ഞാനും മറന്നു പോയേക്കാം !!
------------------------------------------------------------------------------------------
When I am Dead, My Dearest by Christina Georgina Rossetti
(1830-1894)

When I am dead, my dearest,
Sing no sad songs for me;
Plant thou no roses at my head,
Nor shady cypress tree:
Be the green grass above me
With showers and dewdrops wet;
And if thou wilt, remember,
And if thou wilt, forget.

I shall not see the shadows,
I shall not feel the rain;
I shall not hear the nightingale
Sing on, as if in pain:
And dreaming through the twilight
That doth not rise nor set,
Haply I may remember,
And haply may forget.

25 July 2012

അരികില്‍ നീയില്ലാത്തോരെന്റെ പ്രഭാതങ്ങള്‍ !



എന്നുമെന്നപോല്‍ ഇന്നും
അലാറം കൂവും നേരം
പ്രഭാതമാവുന്നുണ്ട് .

എന്നുമെന്നപോല്‍ ഇന്നും
ഗൃഹാന്തര്‍ വനങ്ങളിലങ്ങിങ്ങായ്
പ്രഷര്‍കുക്കര്‍പ്പക്ഷികള്‍ കൂവുന്നുണ്ട് .

എന്നുമെന്നപോല്‍ ഇന്നും
അടുക്കള സ്റ്റീല്‍ പാത്രങ്ങള്‍
ആരെയോ കലമ്പുമ്പോള്‍
അത് കേള്‍ക്കാത്ത പോല്‍ വീണ്ടും
കണ്ണടച്ച് കിടക്കുന്നുണ്ട് .

എന്നുമെന്നപോല്‍ ഇന്നും
എഴുന്നേറ്റ് വരുംനേരം
തുളവീണ ചൂടാറാപ്പെട്ടിയില്‍*
ആറിപ്പോയ ചായ കാത്തിരിക്കുന്നുണ്ട്

എന്നുമെന്നപോല്‍ ഇന്നും
കുഞ്ഞുണര്‍ന്നു കരയുന്നുണ്ടെന്നു
ടെലിവിഷന്‍ കാഴ്ച്ചയ്ക്കിടെ
അകത്തേക്ക്  സന്ദേശമയക്കുന്നുണ്ട്

എന്നുമെന്നപോല്‍ ഇന്നും
ഒരുങ്ങാനൊരുങ്ങുമ്പോള്‍
അലക്കിത്തേച്ച ഷര്‍ട്ട് എടുത്തു തന്ന്‍
അവള്‍ തന്നെ ബട്ടന്‍ ഇട്ടു തരുന്നുണ്ട് .

എന്നുമെന്നപോല്‍ ഇന്നും
എന്നെ കാത്തിരിക്കുന്ന
ഔദ്യോഗിക പ്രശ്നങ്ങള്‍
എന്തൊക്കെയാവാമെന്ന
ചിന്തകള്‍ക്കിടയില്‍ അവളെ  മറക്കാതുമ്മവയ്ക്കുന്നുണ്ട് .

തനിച്ചു കാറോടിക്കും
ഈ മൂന്നു ഗാനങ്ങള്‍ തന്‍ ദൂരം മാത്രം
പക്ഷെ ,എന്നുമെന്നപോലിന്നും
മാറി മാറി വരുന്നുണ്ട്.

അരികില്‍ നീ ഉണ്ടായി രുന്നെങ്കില്‍ എന്നോ
അവളൊരു ദേവതയായിരുന്നൂ   എന്നോ
മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണില്‍ എന്നോ
എന്തെന്തു മോഹങ്ങള്‍ ആയിരുന്നു എന്നോ
എന്‍ ജീവനെ എങ്ങാണ് നീ എന്നോ
ഒരു പെണ്‍മണിയുടെ ഓര്‍മ്മയില്‍ മുങ്ങി എന്നോ
ഒരിക്കല്‍ മാത്രം വിളി കേള്‍ക്കുമോ എന്നോ
ഇന്നെന്റെയിണക്കിളിയക്കരെ എന്നോ
ഒരുമുഖം മാത്രം കണ്ണില്‍ എന്നോ
അഴകേ ഞാന്‍ നിന്നെയോര്‍ത്തു പാടും എന്നോ
അങ്ങനെയങ്ങനെ ഓരോ ദിനവും
ഓര്‍മ്മയുടെ ഓരോരോ വഴികളിലായ് 
ആ ദൂരം  മാറി മാറി പാടിക്കൊണ്ടിരിക്കുന്നുണ്ട്.

പ്രണയം പാതിവഴി  മുറിച്ച്
നീ എന്റെ ഇടനെഞ്ചില്‍ കൊരുത്ത
വിരഹരാഗങ്ങള്‍ ഇല്ലായിരുന്നെങ്കില്‍
ഈ പ്രഭാതങ്ങള്‍ എന്നും
നിര്‍ജീവമാമൊരു  താളമായ് പോയേനെ !

അരികില്‍ നീ തന്നെ എന്നും ഉണ്ടായിരുന്നെങ്കിലോ
അവയെന്നും  രാഗരഹിതമാമൊരു
തനിയാവര്‍ത്തന താളം മാത്രമായ്പ്പോയേനെ!!!
-------------------------------------------------------------------------
*ചൂടാറാ പെട്ടി - തെര്‍മോകോള്‍  നിര്‍മ്മിതമായ പെട്ടി. തുള വീണു കഴിഞ്ഞാല്‍ പിന്നെ ചൂട് നില്‍ക്കില്ല

22 April 2012

എന്റെ ചില സാദാ സദാചാരാന്വേഷണ പരീക്ഷണങ്ങള്‍


വെളിച്ചം വരും മുമ്പേ
ഉണര്‍ന്നു

കാന്ത
ഭ്രാന്തയായുറങ്ങും നേരം നോക്കി
അയല്‍പക്കത്തെ പഴയ പ്രേമത്തെ
കാണാന്‍ വെമ്പിയിറങ്ങിയ കാമത്തെ 
മനസ്സിന്റെ ഇടവഴിയില്‍ വച്ചു
കയ്യോടെ പിടിച്ചു.
തല്ലിക്കൊന്നു
തെരുവില്‍ കെട്ടിത്തൂക്കി!

പുലരാന്‍ നേരം
മൊബൈലില്‍ കുത്തി
ദേശി സ്കൂള്‍ ഗേള്‍സി*നെ കണ്ടു
നൊട്ടി നുണയാന്‍ മോഹിച്ച
ഒരു കുഞ്ഞശ്ലീലത്തെ
കണ്ണുരുട്ടി ഓടിച്ചു.
മൊബൈലെടുത്ത് ഓടയിലെറിഞ്ഞു.

ഉച്ച തിരിയാന്‍ നേരം
മൈസൂര്‍ മല്ലിഗെ*യെ തേടി
യു ട്യൂബില്‍  പരതാനൊരുങ്ങിയ
ഒരു മുഴുത്ത അശ്ലീലത്തിന്റെ
കവിളത്തൊന്നു പൊട്ടിച്ചു!
കമ്പ്യൂട്ടര്‍ തല്ലിപ്പൊട്ടിച്ചു കിണറ്റിലിട്ടു!

വൈകുന്നേരം
കടല്‍ത്തീരത്തൊരൊഴിഞ്ഞ മൂലയില്‍
കൂടു കൂട്ടാന്‍  നോക്കിയ
രണ്ടു വിജാതീയ  പ്രേമങ്ങളെ
കൈക്കാര്യം ചെയ്തു.
ഒന്ന് കവിള്‍ വീര്‍ത്ത് കണ്ണ് തുടച്ചു
വീട്ടിലേക്കും
മറ്റേതു കയ്യും കാലും ഒടിഞ്ഞു
ആശുപത്രിയിലേക്കും പോയി.

അന്തി മോങ്ങും നേരം,
തെരുവില്‍
മൂക്കറ്റം കുടിച്ച് പുലഭ്യം കുരയ്ക്കാന്‍
നാവിന്‍ തുമ്പോളം വന്ന
അസഭ്യത്തെ  കല്ലെറിഞ്ഞ് ഓടിച്ചു.

അനന്തരം
രാത്രിയായപ്പോള്‍
അടിവയറിന് താഴെ
ചങ്ങല പൊട്ടിക്കാന്‍ തുടങ്ങിയ കാട്ടുമൃഗത്തെ
ഇരു കൈകള്‍ കൊണ്ടും പൊത്തിപ്പിടിച്ച്
ഇരുള്‍ മലയിലെ
ഏകാന്തതയിലേയ്ക്കോടിപ്പോയി,
ഭാവനാ രതിയുടെ കുരിശേറി
ഗത്യന്തരമില്ലാതെ
എന്റെ സദാചാരം
അങ്ങാത്മഹത്യ ചെയ്തു!!!


നാളെ കാലത്തുയിര്‍ത്തെഴുനേറ്റ്
നാണമില്ലാതെ വീണ്ടും വരും!!
---------------------------------------
* ദേശി സ്കൂള്‍ ഗേള്‍സ് ,മൈസൂര്‍ മല്ലിഗെ--- പ്രസിദ്ധമായ രണ്ടു അശ്ലീല വീഡിയോകള്‍


8 April 2012

മഴയുടെ ബാക്കി


പെരുമഴ പോലെയാണ് 
വചനങ്ങള്‍ പെയ്തത്!
ദു:ഖങ്ങള്‍ എല്ലാം 
ഒലിച്ചു പോകും വിധം!!


പെയ്തു തോര്‍ന്നപ്പോള്‍,
പക്ഷെ
എല്ലാം പഴയത് പോലിരുന്നു .
ദാരിദ്ര്യം, രോഗം, മരണം,
പാപം, പര പീഡനം.
തുളകള്‍ വീണ ആകാശം!
എരിഞ്ഞു പോയ വീടുകള്‍!
ഹൃദയങ്ങളിലെ ഊഷരത!
ജന്മങ്ങളുടെ വെയില്‍!
എന്റെയും നിന്റെയും മരുഭൂമി!
എല്ലാം പഴയത് പോലെ!

പെയ്തു വീണ ജലമെല്ലാം
എവിടെ പോയി?
---1998

20 March 2012

കാത്തിരിക്കുകയായിരുന്നു / ആര്‍ഷെനി തര്‍ക്കൊവിസ്കി

 


കാത്തിരിക്കുകയായിരുന്നിന്നലെ
രാവിലെ മുതല്‍ ഞാന്‍ നിന്നെ ! ഏവരും
നീ വരികയില്ലെന്നുള്ള വാസ്തവം
എവ്വിധമോ നിരൂപിച്ചു കാണണം!
എത്ര സുന്ദരമായിരുന്നാ ദിനം !
സുന്ദരമാമൊഴിവു ദിനം! ഒരു
കോട്ടു പോലുമാനാവശ്യമാം വിധം !

ഇന്ന് നീ വന്ന നേരം , ഈ വാസര-
മെത്രയേറെ ജഡ തുല്യമായ് , എത്ര
ശോക നിര്‍ഭരമായ്, എത്ര മൂകമായ് !
ഇപ്പോഴും മഴ തോരാതെ തോരാതെ !
എപ്പൊഴും തരുശാഖികളില്‍ നിന്നു
ദു:ഖ ബാഷ്പം പൊഴിച്ചും വിതുമ്പിയും !

ഏതു വാക്കിനും ശാന്തമാവാതെ, യി-
ന്നേതു തൂവാലയ്ക്കുമൊപ്പുവാനാവാതെ !!!


S UTRA YA TEBYA…. (From Morning on……..)

From morning on I waited yesterday,
They knew you wouldn´t come, they guessed.
You remember what a lovely day it was?
A holiday! I didn´t need a coat.

You came today, and it turned out
A sullen, leaden day,
And it was raining, and somehow late,
And branches cold with running drops.

Word cannot soothe, nor kerchief wipe away.

- Arseniy Tarkovsky
(Translated by Kitty Hunter-Blair)